പോക്കുവെയിലിനൊപ്പം (നിലാനിര്‍ഝരി)

Nature1


പോക്കുവെയില്‍നാളമേ,

പോകാമൊരുമിച്ചിനി, നമ്മളൊന്നിച്ചു

പോകാം സുഹൃത്തേ, നമുക്കൊരേ ലക്ഷ്യവും

മാര്‍ഗ്ഗവുമല്ലോ, പ്രയാണം തുടങ്ങുക.


പ്രയാണം തുടങ്ങുക,-

ഒടുക്കം തുടക്കമായ് മാറുന്ന നേരം,

തുടിക്കും മനസ്സും, മനസ്സിലെ നിനവിന്‍റെ-

യുറവു,മുറവില്‍നിന്നിറ്റിറ്റു വീഴും

കനവിന്‍റെ സാന്ത്വനമിഴിനീര്‍ക്കണങ്ങളും,

കരുതലും, കരുതല്‍സ്മരണതന്‍ പഴകിയ

പെരിയപുരാണവുമേന്തി നടന്നിടാം.

പിരിയാതെ നീങ്ങാം സുഹൃത്തേ!


കാണുന്നുവോ, കിഴക്കോട്ടു നിഴലുകള്‍

യമനപാശം പോലെ നീണ്ടു കറുത്തുല-

ഞ്ഞാഞ്ഞു വലിച്ചിടുന്നെന്നെ,- നിന്നേയു,മെ-

ന്നാകിലും സൗമ്യമധുരമാം സുസ്മിതം

വിലസുമാസ്യത്തിലൊട്ടാര്‍ദ്രത തെളിഞ്ഞിടു-

മൊരു നിരഘനിസ്സംഗഭാവമാര്‍ന്നെന്‍ ജ്യേഷ്ഠ-

സഹജനെപ്പോലെ, സ്ഥിതപ്രജ്ഞനായ്, സ്ഥിത-

പ്രേമാവു നീ ചാരെ നില്പൂ,

പോക്കുവെയില്‍നാളമേ,

നിന്‍കരമെന്‍ബലമല്ലോ.


മദ്ധ്യാഹ്നവേള കഴിഞ്ഞുപോയ്,

സുസ്മേരവദനരായ് നാലുമണിപ്പൂക്കള്‍

കണ്‍തുറന്നരിയൊരു സന്ധ്യയെക്കാണുവാന്‍

പ്രഗുണിതോത്സാഹരായ് നില്പൂ.

പകലന്തിയായി, സമയമായ് പോകുവാന്‍,

പോക്കുവെയില്‍നാളമാം നീയും,

പോക്കുയിര്‍നാളമാം ഞാനും.

നമ്മള്‍ക്കു തമ്മില്‍ പറഞ്ഞും സ്മരണയെ

താലോലമാട്ടിയു,മുറക്കെച്ചിരിച്ചും,  

ചിലപ്പോള്‍ പരസ്പരം കാണാതെ കണ്ണിലെ-

യാര്‍ദ്രത പതുക്കെത്തുടച്ചും നടക്കാം.            

ഏകാന്തര്‍ നമ്മള്‍ രണ്ടാളും.

നമുക്കു പരസ്പരം

ചേര്‍ന്നതകറ്റി മധുരമനോജ്ഞമാ-

മേകഭാവം വിരചിക്കാം.


വഴിയിലെക്കറുകകളെന്തോ കുശലമായ്

മൊഴിയുന്നു നമ്മളോ,ടവരെത്രയോ

നിഷ്കളങ്കര്‍, നിരാശങ്കചിത്തര്‍.

പകരമല്പം സ്നേഹമവരില്‍പ്പകര്‍ന്നും,

പോക്കുവെയിലെങ്കിലു-

മിളംവെയില്‍ പോലേ തിളക്കം പൊഴിച്ചും,

പോക്കുയിരിന്‍റെ നിഷ്കാപട്യസുസ്മിത-

ധാരയുതിര്‍ത്തു കൊ,ണ്ടല്പവുമുള്ളിലെ

ക്ഷീണം, തളര്‍ച്ചയും കാട്ടാതെ,യേറ്റം

പ്രസരോര്‍ജ്ജഭാവം നടിച്ചും, നടപ്പു നാം.

ഈ നടപ്പും നമുക്കീശ്വരന്‍ തന്നോ-

രനുഗ്രഹം, ജീവിതകര്‍മ്മകാണ്ഡത്തിലെ

ആരണ്യയാനം.

മനസ്സിനിഷ്ടം തന-

തായോരു ജീവിതസ്ഥിതി മാത്രമെന്നുമേ.

അല്ലായ്കില്‍ ജീവിതാന്ത്യം വരേയ്ക്കെങ്ങനെ

മുന്നോട്ടു പോവും വിവേകചിന്താശയര്‍?


ഇനി നമ്മള്‍ സൂര്യനെയൊന്നു വണങ്ങുക,

സന്ധ്യതന്‍ തോളില്‍ പിടിച്ചു വടികുത്തി,

കരിമേഘരണഘോഷമുയരവേ,

കതിരവന്‍ പ്രാര്‍ത്ഥനാലയമങ്ങു തിരയുന്നു,

പതിയേ നമുക്കുമങ്ങെത്താം,

ഉയരങ്ങളിലൊരു മന്ദ്രസംഗീതമായ്

ലയതാളവിസ്മയം തീര്‍ത്തൊഴുകീടുമാ

വിമലാത്മവീചികളിലലിയാം,

അതിലലിഞ്ഞസ്തിത്വ-

പഞ്ജരമുപേക്ഷിച്ചൊ-

രദ്വൈതമന്ത്രത്തിലുണരാം,

ഉണര്‍ന്നുണ്മയായൊരു

വെളിച്ചം തെളിക്കാം,

വെളിച്ചമായ് മാറാം,

നടക്കാം, വെയില്‍നാളമേ, മെല്ലേ.


 •  0 comments  •  flag
Share on Twitter
Published on March 05, 2015 23:15
No comments have been added yet.