റിഫിഫി: ഹോളിവുഡിന്റെ ഫ്രഞ്ച് മിശ്രണം

ഹോളിവുഡ് ആക്ഷന്‍/ത്രില്ലര്‍ സിനിമകള്‍ അമ്പരപ്പിക്കാറുള്ളത് അതിലെ സാങ്കേതികവിദ്യകള്‍ കൊണ്ടാണ്. ഫിലിം മേയ്ക്കിംഗിലെ സൂത്രപ്പണികള്‍ അല്ല ഉദ്ദേശിച്ചത്, സിനിമയ്ക്കുള്ളില്‍ കഥാഗതിയുടെ ഭാഗമായി വരുന്ന സാങ്കേതികവിദ്യകളാണ്. ജയിംസ് ബോണ്ട്, മിഷന്‍ ഇംപോസിബിള്‍ പോലെയുള്ള സിനിമകള്‍ കാമ്പില്ലാത്ത കഥയുമായി വരുകയാണെങ്കിലും പ്രേക്ഷകരുടെ പ്രശംസ നേടുന്നത് അത്ഭുതപ്പെടുത്തുന്ന സാങ്കേതികവിദ്യകളുടെ പ്രദര്‍ശനം കൊണ്ടാണ് (ഇത്തരം ഹോളിവുഡ് സിനിമകള്‍ ഒളിച്ചു കടത്തുന്ന രാഷ്ട്രീം വേറെ വിഷയമാണ്).




ജൂള്‍സ് ഡാസിന്‍ സംവിധാനം ചെയ്ത് ഫ്രഞ്ച് സിനിമയായ റിഫിഫി മികച്ച ക്രാഫ്റ്റിന്‌റെ പേരില്‍ പ്രശംസ നേടിയിട്ടുള്ളതാണ്. അതോടൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നതാണ് അതിലെ പ്രസിദ്ധമായ മോഷണരംഗത്തില്‍ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികവൈദഗ്ദ്ധ്യവും. മോഷ്ടാക്കള്‍ മോഷണത്തിനു തയ്യാറെടുക്കുന്നത് വ്യക്തമായ ആസൂത്രണവുമായാണ്. കൊള്ള നടത്താന്‍ ഉദ്ദേശിക്കുന്ന പരിസരത്തിനെപ്പറ്റി കൃത്യമായ ധാരണയുമായാണ് അവര്‍ പണിയ്ക്കിറങ്ങുന്നത്. അതിനൊപ്പം തന്നെ, അതിനാവശ്യമായ ഉപകരണങ്ങളും അവര്‍ കൊണ്ടുപോകുന്നുണ്ട്. ഒരു വാഹനത്തിന്‌റെ എഞ്ചിന്‍ അഴിച്ചുപണിയാന്‍ എന്തൊക്കെ ഉപകരണങ്ങള്‍ ആവശ്യമാണോ അതേ നിലയില്‍ തന്നെയാണ് അവര്‍ ഉപകരണങ്ങള്‍ ചിട്ടപ്പെടുത്തുന്നത്. ഒരു കുട പോലും അവര്‍ ഉപയോഗിക്കുന്നുണ്ട്.



സിനിമയിലെ ഏറ്റവും ദൈര്‍ഘ്യം കൂടിയ ഭാഗമാണ് ആഭരണമോഷണം. അത് സമയമെടുത്ത്, പ്രേക്ഷകരെക്കൂടി ഉള്‍പ്പെടുത്തി, നിശ്ശബ്ദമായിട്ടാണ് ചെയ്തിട്ടുള്ളത് (ആ രംഗങ്ങളില്‍ പശ്ചാത്തലസംഗീതം ഉപയോഗിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നെന്ന് ആലോചിക്കുന്നത് തന്നെ ഭീകരമായിരിക്കും).


ഫ്രഞ്ച് നോയർ സിനിമയായിരിക്കുമ്പോഴും ഹോളിവുഡ് സിനിമയുടെ ശൈലിയെ പൂർണ്ണമായും ഉപേക്ഷിക്കുന്നില്ല സംവിധായകൻ. ഗൊദാർദിന്റെ ബാന്റ് ഓഫ് ഔട്ട്സൈഡേഴ്സ്, ബ്രത്ത് ലസ്സ് തുടങ്ങിയ സിനിമകൾ ഫ്രഞ്ച് സിനിമയുടെ വഴികാട്ടികളായപ്പോൾ അതിനും മുമ്പ് വന്ന റിഫിഫി ഹോളിവുഡ് ചായ് വ് പ്രദർശിപ്പിച്ചു. ഒരു പക്ഷേ, സംവിധായകൻ ഹോളിവുഡിൽ പയറ്റിത്തെളിഞ്ഞ് വന്നതു കൊണ്ടായിരിക്കണം അങ്ങിനെ വന്നത്.

ഹോളിവുഡ് ബ്ലാക്ക് ലിസ്റ്റിൽ പെട്ടുപോയ ഡാസിൻ ഫ്രഞ്ച് സിനിമയിൽ അഭയം തേടിയത് എന്തായാലും ലോകസിനിമയ്ക്ക് വിലപ്പെട്ട സംഭാവനയായി മാറി.

തുടക്കത്തിൽ പറഞ്ഞ ബോണ്ട്, മിഷൻ ഇമ്പോസിബിൾ പോലെയുള്ള സിനികളിലെ കാമ്പില്ലായ്മ റിഫിഫി മറികടക്കുന്നത് വൈകാരികതയിലൂന്നിയ കഥാതന്തു കൊണ്ടാണ്. ഹോളിവുഡിന്റെ ഒരു രീതിയാണത്. പ്രേക്ഷകരെ ഒരു ബന്ധത്തിൽ, തകർച്ചയിൽ കുരുക്കിയിട്ടാലേ യഥാർത്ഥത്തിൽ കാണിക്കാൻ ഉദ്ദേശിച്ചിരുന്നതിന് സ്വീകാര്യത കിട്ടുയെന്ന് അവർക്ക് നന്നായറിയാം. ഇവിടെ വൈകാരികത വെറുതേ കുത്തി നിറയ്ക്കാതെ വിശ്വനീയമായ ഒരു പശ്ചാത്തലത്തിന്റെ സഹായത്തോടെ ഡാസിൻ അത് സാധിച്ചെടുക്കുന്നു. എന്നിരിക്കുമ്പോഴും ലോകത്തിന്നോളമുണ്ടായിട്ടുള്ള ക്രൈം സിനിമകളിൽ റിഫിഫി മുന്നിട്ട് നിൽക്കുന്നത് അര മണിക്കൂർ നീളുന്ന മോഷണരംഗത്തിന്റെ കൃത്യമായ ചിത്രീകരണം കൊണ്ടു തന്നെയാണെന്ന് പറയാം.

 •  0 comments  •  flag
Share on Twitter
Published on August 26, 2017 00:13
No comments have been added yet.