സഫാരി ചാനലിൻ്റെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലൂടെ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് പറഞ്ഞതത്രയുൽ യൂട്യൂബിലൂടെ കേട്ടതായിരുന്നിട്ടു കൂടി 'നിറക്കൂട്ടുകളില്ലാതെ' എന്ന പുസ്തകം പുറത്തിറങ്ങിയപ്പോൾ ആദ്യ പ്രതി തന്നെ സ്വന്തമാക്കാനും ഒറ്റയിരിപ്പിൽ വായിച്ചു തീർക്കാനും കഴിഞ്ഞത് ആഖ്യാനശൈലിയുടെ ലാളിത്യവും ഒഴുക്കും കൊണ്ട് തന്നെയാണു. നിറക്കൂട്ടും, ശ്യാമയും, ന്യൂഡെൽഹിയും, രാജാവിൻ്റെ മകനുമൊക്കെ മലയാളിക്കു സമ്മാനിച്ച ഡെന്നിസ് ഒരു കാലത്തെ മലയാളസിനിമയുടെ ചരിത്രം വിവരിക്കുമ്പോൾ അമ്പരപ്പോടെയല്ലാതെ വായിച്ചു തീർക്കാനാവില്ല. മലയാളസിനിമയെ അറിയാൻ ആഗ്രഹിക്കുന്നവർക്കൊരു റഫറൻസ് പുസ്തകമാണു 'നിറക്കൂട്ടുകളില്ലാതെ'.
തിരശീലയിലെ ചലിക്കുന്ന ചിത്രങ്ങൾ എല്ലാവർക്കും ഇഷ്ടമാണ്, എന്നാൽ സിനിമയുടെ പിന്നാമ്പുറ വിശേഷങ്ങൾ അതിലേറെ താൽപര്യമാണ്, ഒരു മായാജാലം പോലെയുള്ള സിനിമയുടെ പിന്നിൽ നടക്കുന്ന കാഴ്ചകൾ ഡെന്നീസ് ജോസഫ് പറയുന്നു ഒരു ഹിറ്റ് സിനിമയുടെ തിരക്കഥ പോലെ. ഒറ്റയിരുപ്പിനു മുഴുവനും വായിക്കാവുന്ന തരത്തിൽ വായനക്കാരനു ആകാംഷയുണ്ടാക്കുന്ന് രീതിയിൽ എഴുതിയിരുന്നു.സഫാരി ചാനലിൽ ചരിത്രം എന്നിലൂടെയുള്ള പരിപാടിയിൽ ചില എപ്പിസോഡുകൾ മാത്രമേ കാണാൻ സാധിച്ചുള്ളൂ. ലേറ്റായ സമയത്തുള്ള പരിപാടികൾ പിറ്റേദിവസത്തെ ദിനചര്യകളുടെ താളം തെറ്റിക്കും, അതുകൊണ്ട് മുഴുവനും കാണാൻ സാധിച്ചില്ല. അതിനാൽ തന്നെ ഈ പുസ്തകം ആസ്വാദ്യകരമായിരുന്നു.
എന്റെ കുട്ടിക്കാലത്ത് ഏറെ ഇഷ്ടത്തോടെയും ഉദ്വേഗത്തോടുകൂടെയും കണ്ട പല സിനിമകളുടെയും അണിയറശില്പിയാണ് ഡെന്നീസ് ജോസഫ് എന്ന് അദ്ദേഹത്തിന്റെ നിറക്കൂട്ടുകളില്ലാതെ എന്ന ഈ ഓർമ്മകളുടെ പുസ്തകം വായിച്ചപ്പോളാണ് മനസ്സിലായത്. ആ ചെറുപ്രായത്തിൽ സിനിമകൾ കണ്ടിരുന്നത് അവയിലെ നായകന്മാർ കാരണം മാത്രമായിരുന്നു എന്ന് പറയാം. മമ്മൂട്ടി അല്ലെങ്കിൽ മോഹൻലാൽ, ഇവരിൽ ആരെങ്കിലും ആണെങ്കിൽ ഏത് സിനിമ വേണമെങ്കിലും കാണും. മറ്റാരെങ്കിലുമാണ് നായകരെങ്കിൽ താൽപ്പര്യവും പ്രതീക്ഷയും ഇത്തിരി കുറയും. എന്തുതന്നെയായാലും ആ സിനിമകളുടെയൊന്നും സംവിധായകരോ, കഥാ-തിരക്കഥാകൃത്തുക്കളോ ആരും തന്നെ മനസ്സിൽ കയറിയിരുന്നില്ല. എന്റെയുള്ളിൽ സിനിമ എന്നാൽ പൂർണ്ണമായും നായകനെ ആശ്രയിച്ചായിരുന്നു. പാട്ടുകൾ ഇഷ്ടമായിരുന്നെങ്കിലും സംഗീതസംവിധാനം ആരെന്നത് പ്രാധാനമല്ലായിരുന്നു. പാടിയത് ആരാണെന്ന് മാത്രം അറിഞ്ഞാൽ മതി. എന്തുചെയ്യാം നന്നേ ചെറുപ്പമല്ലേ, നേരിൽ കാണുന്നതും കേൾക്കുന്നതും മാത്രം വിശ്വസിച്ചു നടന്നിരുന്ന കാലം. പ്രായം കൂടുന്നതിനൊപ്പം സിനിമയെന്നാൽ നായകൻ മാത്രമല്ല, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, ഗാനരചന, സംഗീതസംവിധാനം, പിന്നെ ക്യാമറ, എഡിറ്റിങ്, കല, മേക്കപ്പ് എന്നിങ്ങനെ പല മേഖലകളിൽ പലരുടെയും മേൽനോട്ടം, മറ്റ് അഭിനേതാക്കൾ, പാട്ടുകാർ അങ്ങനെയങ്ങനെ അസംഖ്യം കാര്യങ്ങൾ ചേർന്ന വലിയൊരു സംഭവം ആണെന്ന തിരിച്ചറിവ് വന്നു. പോകെപ്പോകെ സിനിമയുടെ പിന്നിൽ പ്രവർത്തിക്കുന്നവരെ ശ്രദ്ധിച്ച് നല്ല കഥ തിരക്കഥ സംഭാഷണ സംവിധാന മേഖലകളിലെ അതികായന്മാരെ മനസ്സിലാക്കി അവരുടെ സിനിമകൾ കാണാൻ തുടങ്ങി. സിനിമാട്ടോഗ്രാഫി, എഡിറ്റിങ്, ഗാനരചന, സംഗീതസംവിധാനം എല്ലാം ശ്രദ്ധിക്കാൻ തുടങ്ങി. ഇപ്പോളും അങ്ങനെ തുടരുന്നു.
ചെറുപ്പത്തിൽ കണ്ട് ഇന്നും മനസ്സിൽ കിടക്കുന്നതാണ് നിറക്കൂട്ട്, രാജാവിന്റെ മകൻ, ന്യൂഡെൽഹി, ഭൂമിയിലെ രാജാക്കന്മാർ, വഴിയോരക്കാഴ്ചകൾ, മനു അങ്കിൾ, ഇന്ദ്രജാലം, കോട്ടയം കുഞ്ഞച്ചൻ, NO:20 മദ്രാസ് മെയിൽ, ആകാശദൂത് തുടങ്ങിയ സിനിമകൾ. ഇതൊക്കെ ഡെന്നീസ് ജോസഫിന്റെ രചനകളാണ് എന്ന് മനസ്സിലാക്കിയത് ഈ പുസ്തകം വായിച്ചപ്പോളാണ്. കൂടാതെ, മനു അങ്കിൾ, അഥർവം, അപ്പു, തുടർക്കഥ, അഗ്രജൻ എന്നീ സിനിമകളുടെ സംവിധായകൻ അദ്ദേഹമാണ് എന്നതും എനിക്ക് പുതിയൊരു അറിവായിരുന്നു. ഞാൻ നേരത്തെ പറഞ്ഞത് പോലെ സംവിധായകനെയും കഥാകാരനെയും തിരക്കഥാകൃത്തിനെയുമൊക്കെ മറക്കാതെ രെജിസ്റ്റർ ചെയ്തുവെക്കാൻ തുടങ്ങിയ കാലത്തിനു മുന്നേ ഇറങ്ങിയതിനാലാവണം. ഈ പുസ്തകത്തിൽ സൂചിപ്പിച്ച പല സിനിമകളും ഞാനിതു വരെ കണ്ടിട്ടില്ല. ഇനി ഉറപ്പായും കാണണം.
സ്വന്തം അനുഭവങ്ങളിലൂടെ ഡെന്നീസ് ജോസഫ് ഒരു കാലത്തെ മലയാളസിനിമയുടെ ചരിത്രമാണ് ഈ പുസ്തകത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. സിനിമയുടെ പിന്നാമ്പുറക്കഥകൾ ഏറെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു. സിനിമ എന്നും ഒരു ഭാഗ്യത്തിന്റെ കളിയാണെന്ന് ഇതിൽ മനസ്സിലാക്കാം. പലരും പ്രശസ്തിയിലേക്ക് കുതിച്ചുയരുന്നതും പടുകുഴിയിലേക്ക് കൂപ്പുകുത്തിവീഴുന്നതും കാണാം. ഒരുപാട് സിനിമാപ്രവർത്തകരെ നമുക്ക് പരിചയപ്പെടുത്തിത്തരുന്നുണ്ട്. ഒപ്പം തന്നെ ഒരുപാട് അതികായന്മാരെക്കുറിച്ചുള്ള പുതിയ അറിവുകളും. സിനിമയിലെ സൗഹൃദങ്ങളും അകൽച്ചകളും എല്ലാമുണ്ട് ഇതിൽ. ഏതൊരു സിനിമാപ്രേമിക്കും ഒരു മുതൽക്കൂട്ടാണ് ഡെന്നീസ് ജോസഫിന്റെ നിറക്കൂട്ടുകളില്ലാതെ.
മലയാളി ഇഷ്ടപ്പെടുന്ന പല സിനിമകളുടെയും കഥ തിരക്കഥ തയ്യാറാക്കിയ ഡെന്നിസ് ജോസഫിന്റെ ആത്മകഥയാണ് നിറക്കൂട്ടുകളില്ലാതെ.
സിനിമയെ സ്നേഹിക്കുന്ന സിനിമയെ അറിയാനാഗ്രഹിക്കുന്ന എല്ലാവർക്കും ഈ ആത്മകഥ ഇഷ്ടം ആവും. വ്യത്യസ്തമായ പല കഥ തിരക്കഥകളും ഇദ്ദേഹത്തിന്റെതായിട്ടുണ്ട്. ബാല ചിത്രത്തിനുള്ള അവാർഡ് നേടിയ മനു അങ്കിൾ ഉൾപ്പെടെ.
വളരെയധികം ആത്മാർഥമായി എഴുതിയ പുസ്തകം ആണെന്ന് കാണാം. സിനിമയെക്കുറിച്ച് മാത്രമാണ് ഇതിലെ ഭൂരിഭാഗം പരാമർശങ്ങളും .വളരെ കുറച്ചു മാത്രമാണ് തൻെറ ജീവിതത്തിനായി ഇതിൽ ചേർത്ത് വയ്കുന്നത്. അവസാനം അദേഹത്തിൻ്റെ അവസാനകാലത്തെ ദുരവസ്ഥയോർത്ത് നമുക്ക് വിഷമം തോന്നാനിടയുണ്ട്. തൻെറ സിനിമകളെപ്പറ്റിയും അതിൻെറ കഥ വന്ന വഴികളെപ്പറ്റിയും ഇതിൽ വിശദമാക്കുന്നുണ്ട് രാജാവിന്റെ മകൻ റേജ് ഓഫ് എജൽസിൻ്റെ ആവിഷ്കാരമാണെന്ന് പരക്കെ അറിയുന്നതെങ്കിലും അതിനെകുറിച്ച് മറ്റൊരു രീതിയിൽ ആണ് എഴുതി കാണുന്നത്.
രസകരമായി ഒറ്ററയിരുപ്പിൽ വായിച്ചു തീർക്കാവുന്ന ആത്മകഥ.
34 അധ്യായങ്ങളും 272 പേജുകളുമുള്ള ഈ പുസ്തകം പുറത്തിറക്കിയത് മാതൃഭൂമി ബുക്സാണ്.
More like a textual form of Dennis Joseph’s interview with Safari Channel. He was a legend who wasn’t celebrated much and the last few pages made me feel that he had a lot more to give to Malayalam Cinema. Sad.
സഫാരി ചാനലിൽ ഡെന്നിസ് ജോസെഫിന്റെ അനുഭവക്കുറിപ്പുകൾ കേട്ട് കൊതി തീരാത്ത എനിക്ക് അത് സാഹിത്യ രൂപത്തിൽ കണ്ടപ്പോൾ ആഹ്ലാദം അടക്കാനായില്ല.. അത് വായിച്ചു കഴിയുമ്പോൾ മനസ്സിലേക്ക് വരുന്ന ദൃശ്യങ്ങൾ സിനിമയേ വെല്ലുന്ന ഒരു അനുഭവമായിരുന്നുവെന്നു പറയട്ടെ.