ഇതൊരു പാരിസ്ഥിതിക ആഖ്യായികയെങ്കില്‍ നായിക ഇസബെല്ല. ഒരു സങ്കീര്‍ത്തനകഥയെങ്കില്‍ സൂസനാണ് നായിക. ഈയൊരു സൃഷ്ടി ഇരുട്ടോളം കരുത്തുറ്റ കാടെങ്കില്‍ നായകന് ബസവന്. കാളിയായി, വനദുര്‍ഗയായി, ശ്രീകുറുമ്പയായി, കാഞ്ചനസീതയായി, ഉണ്ണിയച്ചിയായി,
ഇടമുറിയാത്ത സ്ത്രീസഞ്ചാരത്തിന്റെ വന്യമിത്തുകള്‍ മുഴുവന്‍ ഒടുവില്‍ ടെസ എന്ന ആധുനികപ്രകൃതിയിലേക്കു സന്നിവേശിപ്പിച്ചു കൊണ്ടാണ് നോവലിന്റെ മാനസികമേഖല തൃപ്തിയടയുന്നത്.
വായിച്ചു തീരുന്നതിനിടെ നാലുതലമുറക്കാര്‍ നമ്മുടെ മുന്നില്‍ വരുന്നുണ്ട്. (റോസ് പൗലോസ്-സാറ-സൂസന്- ടെസ/ആഞ്ഞിലിക്കുന്നേല്‍ കൊച്ചൗസേഫ്-ഐവാച്ചന്-ലൂക്ക-ജോപ്പന്). അവരൊക്കെ, പല കാലങ്ങളിലൂടെ കടന്നുപോയിട്ടും ആ കഥാപാത്രങ്ങളെല്ലാം, സമപ്രായത്തിന്റെ പുതുരാഗത്തോടെ വായനയില്‍ അവശേഷിക്കുന്നു. അതൊരു വിസ്മയമാണ്. സ്വന്തം ഭാവനയുടെ ലോകമുപേക്ഷിച്ച് സ്വയമൊരു കഥാപാത്രമായി മാറുന്ന രചയിത്രി തന്റെ ഹൃദയത്തിന്റെ മാന്ത്രികതയാല്‍ ജീവന് നല്കിയവരാണ് ഓരോ കഥാപാത്രവുമെന്നതായിരിക്കാം ആ വിസ്മയത്തിന്റെ പൊരുള്‍.
ഭൂമി, വള്ളി, കൂലി എന്നീ അര്‍ഥതലങ്ങളെ ചുറ്റിനില്‍ക്കുന്നതാണ് ‘വല്ലി’യെന്ന നാമധേയം. നോവലിന്റെ അടയാളങ്ങളാവട്ടെ, സൂസന്റെ ഡയറിക്കുറിപ്പുകളും ടെസയെ തേടിയെത്തിയ കത്തുകളുമാണ്. കാട്, കുടിയേറ്റം, വിമോചന രാഷ്ട്രീയം എന്നിവയുടെ സംഘര്‍ഷാനന്തര പ്രമേയങ്ങള്‍ക്ക് നോവല്‍ ഒരവതാരികയുമാണ്.
മലങ്കാടുകളിലേക്കുള്ള കുടിയേറ്റത്തിന്റെ ചരിത്രസന്ധികളെ അടയാളപ്പെടുത്തുന്ന ചില രചനകള്‍ മലയാളസാഹിത്യത്തിനു മുമ്പേ ലഭിച്ചിട്ടുള്ളതാണ്. അവയില്‍ അതിജീവനപരമായ ഉള്ളടക്കത്തില്‍, വിഷകന്യക (എസ്.കെ.പൊറ്റക്കാട്), ഒറോത (കാക്കനാടന്), നെല്ല് (പി.വത്സല ), മാവേലി മന്റം (കെ.ജെ.ബേബി ), കൊച്ചരേത്തി (നാരായന്), കാട് (ഇ.എം. കോവൂര്‍) തുടങ്ങിയ കൃതികളെ ഓര്‍മപ്പെടുത്തുന്നതാണ് ഷീലാ ടോമിയുടെ ‘വല്ലി’യും.
‘വല്ലി’യിലെത്തുമ്പോഴേക്കും കാടിന്റെ ജനിതകം ഛിന്നഭിന്നമാക്കപ്പെട്ടു കഴിഞ്ഞു. ജീവിതാഭയം തേടി മലങ്കാടുകളോടു മല്ലടിക്കുന്ന മനുഷ്യനല്ല, മലയുംകാടും കവര്‍ച്ച ചെയ്യുന്ന ഭീമാകൃതചൂഷകനാണ് ചരിത്രം തിരിക്കുന്നത്. കുടിയേറ്റത്തിന്റെ കാഹളമല്ല, കുടിയിറക്കത്തിന്റെ മേഘസ്ഫോടനങ്ങളാണ് മാറ്റൊലിക്കുന്നത്. ഈയൊരു ചരിത്രഗതിയില്‍ ദിശാനിര്‍ണയം നടത്തേണ്ടുന്ന പാരിസ്ഥിതിക രാഷ്ട്രീയത്തെ വേദമായി കണ്ടുള്ള വിശ്വാസം സമരാത്മകമാക്കുകയാണ് നോവലിസ്റ്റ്. തിരുവചനങ്ങളുടെ പുസ്തകത്തില്‍ വിമോചനത്തിന്റെ വെളിച്ചം കണ്ടെത്തുന്ന ഫാദര്‍ ഫെലിക്സ് മുല്ലക്കാട്ടിലെന്ന കഥാപാത്രം പിറക്കുന്നതങ്ങനെയാണ്.
കടലിന്റെ പുത്രന് ആബ വളര്‍ത്തിയ അനാഥനായ തൊമ്മിച്ചന് മലേമ്ര ഗാരുവായി (മലമുകളിലെ പ്രഭു) ഉയര്‍ത്തപ്പെടുന്നതും അതുകൊണ്ടു തന്നെ. തൊമ്മിച്ചന്റെ യാത്ര സാറയുമൊത്തുള്ള ഒളിച്ചോട്ടമോ കുടിയേറ്റ പലായനമോ അല്ല,ആ നിയോഗം മറ്റൊന്നാണ്: ‘ഇതിനു വേണ്ടിയാവാം മല കയറി ഈ കാട്ടുമുക്കില് വന്നു വീണത്. വലിയ ലക്ഷ്യബോധമൊന്നുമില്ലാതെ, മനസ്സിനൊത്ത പെണ്ണിനെ സ്വന്തമാക്കിയതാണ് സ്വര്‍ഗമെന്നു നിനച്ചു നടന്നവന് കാലം കാത്തുവച്ച കര്‍മപഥം. വയനാട്ടില്‍ വന്നിറങ്ങി വഴിതെറ്റി കാട്ടില്‍ അലഞ്ഞ അതേ നാളില്‍ തനിക്കും കാടിനുമിടയില്‍ ഒരു നിശ്ശബ്ദഉടമ്പടി നടന്നിരിക്കണം.”
തൊമ്മിച്ചനെന്ന അധ്യാപകനു മുന്നില്‍ കാട് ഒരു പാഠപുസ്തകമായി മാറി…
പ്രകൃതിയുടെ ആത്മാവിനു കവചം തീര്‍ക്കാനുള്ള മനുഷ്യ സന്നാഹങ്ങളുടെ തുടര്‍ക്കഥയാണ് കൃതിയില്‍ ഉടനീളം മുറിഞ്ഞും ചിതറിയും കിടക്കുന്നത്. പരാജയപ്പെട്ട വിപ്ലവത്തിന്റെ ചോര ഏതു നിറത്തിലാണെന്നു കാടിന്റെ രഹസ്യാവയവങ്ങള്‍ വെളിപ്പെടുത്തുന്നു. ഭ്രാന്ത് അനുഗ്രഹമായി കിട്ടിയ കാളിയുടേയും സൗന്ദര്യം അനുശ്ശാപമായി മാറിയ സുലൈമാന്റെ മകള്‍ ആയിഷയുടേയും ചോരയൂറ്റിയ ചെകുത്താന്മാരുടെ കൊടി ഉന്മത്തമാകുന്നത് അതേനിറം കൊണ്ടാണ്. കുടിയേറ്റത്തേക്കാള്‍ കുടിയിറക്കം ചരിത്രപീഡനമായി മാറിയ കാലഘട്ടമാണ് ഇതിവൃത്തത്തില്‍ അനാവൃതമാകുന്നത്.
”കര്‍ഷകന്റെ കണ്ണുനീര് കുത്തിയൊഴുകി. ഭീകരമായ കുടിയിറക്കല്‍…ജന്മിയില് നിന്ന് പിടിച്ചെടുത്ത ഭൂമി സെക്ഷന്‍ പതിനേഴില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഒരു തുണ്ടു ഭൂമി കൈവശമുള്ളവരും വനംവകുപ്പിന്റെ കണ്ണില്‍ കയ്യേറ്റക്കാരായി. ‘
വിളവെടുപ്പിനു കാത്തുനിന്ന ഭൂമിയുടെ നിലവിളി വയലുകളെ പോര്‍ക്കളങ്ങളാക്കിയെങ്കിലും പാടത്ത് മുറിഞ്ഞു വീണ മുദ്രാവാക്യങ്ങളും പതിരായിപ്പോയ പടയണികളും സ്വപ്നരീതികളെ ഭയാനകമാക്കിക്കൊണ്ടിരുന്നു.വയനാടിന്റെ വിപ്ലവസഹജമായ ഗൃഹാതുരതയുടെ നിരര്‍ഥകമായ ജലരേഖ നോവലില്‍ ഇഴഞ്ഞൊഴുകുന്നതു കാണാം. പ്രതിരോധപരവും സ്വപ്നതീവ്രവുമായ ഒരു ലോകമാണ് കാടെന്ന് ‘മാവേലി മന്റം’ കണ്ടെത്തിയ പാഠഭേദങ്ങളെ പിന്തുടരുകയാണ് ‘വല്ലി’യും.
മനുഷ്യരെല്ലാവരും വായിച്ചിരിക്കേണ്ട പുസ്തകമാണ് വല്ലി. മനുഷ്യൻ ലോകത്തിൻറെ ഏത് കോണിലേക്ക് പറന്നാലും അവന്റെയുള്ളിൽ അവനെ തിരികെ വിളിക്കുന്ന ഒരു വികാരമുണ്ട്, പിറന്ന വീടും നാടും. എത്ര അകലെയെങ്കിലും അവിടേക്ക് തിരികെയെത്താൻ ചിറകുകൾ മുളച്ചിരുന്നെങ്കിലെന്ന് കൊതിക്കാത്ത മനുഷ്യരുണ്ടാകില്ല. അവിടങ്ങളിലെ ഓർമ്മകളിലേക്ക് മനസ്സുകൊണ്ട് പറന്നു ചെല്ലാത്ത ദിനങ്ങൾ ഉണ്ടാകില്ല. ലോകത്തിൻറെ ഏതു കോണിലുള്ള മനുഷ്യരും ഒരു നാൾ തിരികെയെത്തുന്ന ഒരു ഇടമുണ്ട് എത്ര വലിയവനും ചെറിയവനും തിരികെയെത്തുന്നിടം, പ്രകൃതി. മനുഷ്യൻ പിറന്നുവീഴുന്ന വീടാണ് പ്രകൃതി, മനുഷ്യനെ വളർത്തുന്ന നാടാണ് പ്രകൃതി, ഒടുവിൽ മനുഷ്യൻ മടങ്ങുന്നതും പ്രകൃതിയിലേക്ക് തന്നെ. ആത്യന്തികമായി മനുഷ്യനും പ്രകൃതിയും ഒന്നുതന്നെയെന്ന് മനുഷ്യരെ ഓർമിപ്പിക്കുന്ന, പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചിന്തിപ്പിക്കുന്ന, മനുഷ്യരെല്ലാം വായിച്ചിരിക്കേണ്ട പുസ്തകമാണ് വല്ലി💚
വല്ലി എന്നാൽ ഭൂമിയെന്നാണ് അർത്ഥം. ഭൂമിക്കുവേണ്ടി ഒരു രചന എന്ന് ഇതിനെ കണക്കാക്കാം. ആര്‍ത്തിപൂണ്ട മനുഷ്യർ പ്രകൃതിയെ എങ്ങനെയൊക്കെ നശിപ്പിച്ചുവെന്നും പ്രകൃതി ഇതിനെതിരെ എങ്ങനെ പ്രതികരിച്ചുവെന്നും പറയുന്നു. മാധവ് ഗാഡ്ഗില്‍ പല ഇക്കോളജിക്കലി സെന്‍സിറ്റീവ് സോണുകളാക്കി തിരിക്കുന്നതിനും മുമ്പേ എല്ലാ സോണുകളിലേക്കും മനുഷ്യരുടെ അനിയന്ത്രിതമായ തള്ളിക്കയറ്റം സംഭവിച്ചുകഴിഞ്ഞിരുന്ന വയനാട്ടില്‍. കുത്തനെയുള്ള ഇറക്കവും വളവും തിരിവും മലയും പുഴയും കാടും മഞ്ഞുമുള്ള വയനാടിന്റെ മുക്കിലും മൂലയിലുംകൂടി മിത്തുകള്‍ക്കൊപ്പം ഒരു നവസഞ്ചാരം. ദൈർഘ്യം കൂടിയത് വായനാ സുഖത്തെ അല്പം ബാധിക്കുന്നുണ്ട്.