വെളിച്ചത്തിന്റെ നുറുങ്ങുകണങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്ക് മറുലോകത്തുള്ള ആന്തരിക ലോകത്തുള്ള തുറന്ന ആകാശത്തെ കാണിച്ചുകൊടുക്കുവാന്‍ ജീവിതം സമര്‍പ്പിച്ച ഒരു ആത്മീയ ഗുരുവിന്റെ പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത കുറിപ്പുകളാണിവ.
ആലപ്പുഴ ജില്ലയിലെ തുമ്പോളിയിൽ ജനനം. കപ്പൂച്ചിൻ സന്ന്യാസസഭയിൽ വൈദികൻ. ആത്മീയപ്രഭാഷണങ്ങളിൽ ശ്രദ്ധേയൻ. കൂട്ട്, അവൾ, സഞ്ചാരിയുടെ ദൈവം, ഹൃദയവയൽ, നിലത്തെഴുത്ത്, ഓർഡിനറി, അകം, പുലർവെട്ടം തുടങ്ങിയ തത്ത്വചിന്താപരമായ ഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 'മനുഷ്യസ്‌നേഹി' മാസികയുടെ എഡിറ്ററുമാണ്.
ആവര്‍ത്തിച്ച് വായിക്കേണ്ടവ ആണ് ബോബി അച്ചന്റെ എഴുത്ത്. വായിക്കും തോറും ആഴം കൂടുന്നവ. ചില ചിന്തകൾ എവിടെയോ മനസ്സിനെ ചൂണ്ട പോലെ കൊളുത്തി വലിക്കുന്നു. മറ്റു ചിലത് ഇരുത്തി ചിന്തിപ്പിക്കുന്നു.
ജീവിതത്തിന്റെ തെളിനീരുരവകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്ന ആദ്യത്മിക ചിന്തകളുടെ ഒരു സങ്കലനം...ഇത് വായിക്കുന്ന ഏതൊരു വായനക്കാരനെയും ജീവിതത്തെ കൂടുതൽ ഈർപ്പമു ള്ളതാക്കൻ ഇത് പ്രേരിപ്പിക്കും എന്നത് നിസ്സംശയം പറയാൻ സാധിക്കും.... ജീവിതത്തിലെ ഓരോ സാഹചര്യങ്ങളെ ആ നസ്രായനായ മരപ്പണിക്കാരൻ കണ്ണിലൂടെ കാണുവാൻ ഈ പുസ്തകം നമ്മെ സഹായിക്കുന്നു.
ഒരാത്മീയ ഗുരുവിന്റെ സാരോപദേശങ്ങൾക്കപ്പുറം ജീവിതത്തിന്റെ പല അവസ്ഥാന്തരങ്ങളെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും. മറ്റു മഹാന്മാരുടെ ആദർശങ്ങളും എഴുത്തുകളും കഥകളും ചേർത്തിണക്കിയ വ്യത്യസ്തങ്ങളായ കുറിപ്പുകളുടെ സമാഹരമാണ് ഈ പുസ്തകം. ക്രിസ്തീയ പശ്ചാത്തലത്തിലുള്ള കഥകളുടെയും ബൈബിൾ വചനങ്ങളുടെയും സാന്നിധ്യം നിറഞ്ഞു നിൽക്കുന്നെങ്കിലും ഒരു മതത്തിന്റെ ചട്ടക്കൂടിൽ മാത്രം നിൽക്കാതെ മനുഷ്യനന്മയ്ക്കായി വ്യത്യസ്തമായ പല ചിന്തകളെ നമ്മുടെ മുന്നിലേക്ക് കെട്ടഴിച്ചിട്ട് കൊണ്ടാണ് അദ്ദേഹം ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഈ പുസ്തകത്തിന്റെ മറ്റൊരു ഗുണം ഇതിൽ കൂടി സാഹിത്യത്തിലും ചരിത്രത്തിലും നിറഞ്ഞുനിൽക്കുന്ന അമൂല്യ വ്യക്തികളെ പരിചയപ്പെടാനും, അവരുടെയൊക്കെ കഥകളും ചിന്തകളും ഇതിലെ ഒരോ അധ്യായത്തിന്റെയും സ്വഭാവമനുസരിച്ച് ചെറിയ ചില കുറിപ്പുകളായി വായിക്കാനും സാധിച്ചു. അദ്ദേഹത്തിന്റെ ആദ്ധ്യാത്മിക ചിന്തകൾ ഇതിലെ ഓരോ കുറിപ്പുകളിൽ കൂടി പറഞ്ഞു പോകുമ്പോഴും അതൊന്നും വായനക്കാരിലേക്ക് അടിച്ചേൽപ്പിക്കാത്തവിധം ഇതിൽ എഴുതപ്പെട്ടിരിക്കുന്നു. എല്ലാ ചിന്തകളും ലോകനന്മക്കായി നിലകൊള്ളട്ടെ എന്നാശിച്ചു കൊണ്ടാണ് ഈ പുസ്തകം എഴുതപ്പെട്ടിരിക്കുന്നത് അതിനാൽ തന്നെ മേൽ പറഞ്ഞപോലെ ലോകത്തിന്റെ പല കോണിൽ നിന്നുള്ള പുസ്തകങ്ങളുടെയും വ്യക്തികളുടെയും വാക്കുകൾ ഇതിന്റെ മേന്മ വർധിപ്പിക്കുന്നു.
"ജീവിതത്തെ സ്നേഹിക്കുക, അതിന്റെ എല്ലാ ചവർപ്പോടും മധുരതോടുംകൂടെ. ജീവിതം മനോഹരമാണ്. സ്നേഹിക്കാൻ ആരോ ഉള്ളതുകൊണ്ട്തന്നെ അർത്ഥപൂർണ്ണം. ആരാലോ സ്നേഹിക്കപ്പെടുന്നതുകൊണ്ട് ദൈവീകം. അതിന്റ താളങ്ങളെ ഇച്ഛയാൽ നിലപ്പിക്കാൻ എനിക്കെന്തവകാശം? എത്ര രുചിഭേദങ്ങളുടെ വിരുന്നുണ്ടിട്ടുവേണം ജീവിതം അവസാനിപ്പിക്കാൻ..."