Jump to ratings and reviews
Rate this book

രാജാ രവിവർമ്മ: കല, കാലം, ജീവിതം | Raja Ravivarma: Kala, Kaalam, Jeevitham

Rate this book

305 pages, Hardcover

Published September 1, 2014

2 people want to read

About the author

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
0 (0%)
4 stars
1 (100%)
3 stars
0 (0%)
2 stars
0 (0%)
1 star
0 (0%)
Displaying 1 of 1 review
Profile Image for Sajith Kumar.
737 reviews148 followers
June 10, 2023
പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ബ്രിട്ടീഷ് ആധിപത്യം ഇന്ത്യയിൽ രൂഢമൂലമായി. കമ്പനിഭരണത്തിന്റെ നുകത്തിനുകീഴിൽ കഴിഞ്ഞിരുന്ന രാജ്യങ്ങൾ കൂടാതെ എല്ലാ നാട്ടുരാജ്യങ്ങളും അവരുടെ മേൽക്കോയ്മ അംഗീകരിച്ചുകഴിഞ്ഞിരുന്നു. ഇതിനനുബന്ധമായി യൂറോപ്യൻ സംസ്കാരസവിശേഷതകൾ ഇന്ത്യയിലേക്ക് ഒഴുകിയെത്താൻ തുടങ്ങി. പാശ്ചാത്യ ചിത്രരചനാരീതികൾ പ്രചരിക്കുകയും വിദേശചിത്രകാരന്മാർ ചിത്രമെഴുത്ത് തൊഴിലാക്കിമാറ്റുകയും ചെയ്തു. വിദഗ്ദ്ധരായ നാടൻ ചിത്രകാരന്മാർ ഈ അവസരം ഭംഗിയായി വിനിയോഗിച്ചുകൊണ്ട് പുരാണേതിഹാസങ്ങളിലെ ഉദ്വേഗജനകമായ മുഹൂർത്തങ്ങളെ പുതിയവിദ്യയിലൂടെ പുനരാവിഷ്കരിക്കുന്നതിൽ വിജയം നേടി. ഈ നവീനരീതിയുടെ ഏറ്റവും മഹാനായ പ്രയോക്താവാണ് കിളിമാനൂർ കൊട്ടാരത്തിൽ ജന്മം കൊണ്ട രാജാ രവിവർമ്മ (1848-1906). അദ്ദേഹത്തിന്റെ ജീവിതവും ചിത്രമെഴുത്തിലെ ഇതിഹാസസമാനമായ കർമ്മചര്യയും വിശദമായി പ്രതിപാദിക്കുന്നതാണ് ഈ കൃതി. ചലച്ചിത്രസംവിധായകൻ, ചിത്രകാരൻ, എഡിറ്റർ എന്നീ നിലകളിലൊക്കെ തിളങ്ങിയ ശ്രീ. നേമം പുഷ്പരാജ് ആണ് ഇതിന്റെ രചന നിർവഹിച്ചിരിക്കുന്നത്. അദ്ദേഹം സർവവിജ്ഞാനകോശ ഇൻസ്റ്റിട്യൂട്ടിന്റെ കലാവിഭാഗം മേധാവിയുമാണ്.

രവിവർമ്മയുടെ കലയും കാലഘട്ടവും ജീവിതവും ഇത്ര മനോഹരമായി അവതരിപ്പിക്കുന്ന അധികം പുസ്തകങ്ങളില്ല. അദ്ദേഹം വരച്ച നൂറിലധികം ചിത്രങ്ങളുടെ വലിപ്പത്തിലുള്ള പകർപ്പുകൾ പ്രസിദ്ധീകരിച്ച മറ്റൊരു പുസ്തകവുമില്ല. അധികം പ്രചാരം നേടിയിട്ടില്ലാത്ത ചില ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. പുസ്തകത്തിന്റെ വില മുതലാകാൻ ഈ ദൃശ്യവിസ്മയം മാത്രം മതി. സ്ത്രീസൗന്ദര്യത്തിന്റെ ഭാവഭേദങ്ങൾ ഇത്ര സൂക്ഷ്മമായി ആവിഷ്കരിച്ച മറ്റൊരു ചിത്രകാരനില്ല. ആ ചിത്രങ്ങളിൽ ഭാവദീപ്തിയും ആകാരഭംഗിയും സമഞ്ജസമായി ഇണങ്ങിച്ചേർന്നു. 'സ്ത്രീഭാവങ്ങൾ' എന്നൊരദ്ധ്യായം തന്നെ ഈ പുസ്തകത്തിൽ ചേർത്തിരിക്കുന്നത് വളരെ ഉചിതമായി. ഭാരതീയസ്ത്രീകളുടെ ദേശീയവസ്ത്രം സാരിയായി രൂപപ്പെട്ടത് രവിവർമ്മച്ചിത്രങ്ങളുടെ സ്വാധീനഫലമാണെന്ന അഭിപ്രായവും പുഷ്പരാജ് മുന്നോട്ടുവെക്കുന്നുണ്ട്.

കൊട്ടാരങ്ങളിലും സ്വകാര്യശേഖരങ്ങളിലുമായി വീർപ്പുമുട്ടിക്കഴിഞ്ഞിരുന്ന തന്റെ സൃഷ്ടികൾ ജനങ്ങളിലെത്തിക്കുന്നതെങ്ങനെ എന്നത് രവിവർമ്മയെ അലട്ടിയിരുന്ന ഒരു ചോദ്യമായിരുന്നു. എന്നാൽ കലാകാരന്മാർ വ്യവസായം നടത്താനിറങ്ങിയാൽ സ്വാഭാവികമായും അവ പരാജയപ്പെടും എന്ന പൊതുതത്വം ശരിവെക്കുന്നതാണ് അദ്ദേഹത്തിന്റെ അനുഭവം. ഒലിയോഗ്രാഫ് പ്രിന്റിംഗ് എന്ന സാങ്കേതികവിദ്യയിലൂടെ ചിത്രങ്ങൾ നിസ്സാരവിലക്ക് സാധാരണക്കാരിലെത്തിക്കുക എന്ന ഉദ്ദേശത്തോടെ മുംബൈയിൽ ആരംഭിച്ച ലിത്തോഗ്രാഫ് പ്രസ്സ് താമസിയാതെ കനത്ത നഷ്ടത്തിലേക്കു കൂപ്പുകുത്തി. എങ്കിലും നാം ഇന്നുകാണുന്ന ദേവീദേവന്മാരുടെ ചിത്രങ്ങൾ മിക്കവയും ഒലിയോഗ്രാഫ് വിദ്യയിലൂടെ രവിവർമ്മ പ്രചരിപ്പച്ചതാണെന്നോർക്കുമ്പോൾ അദ്ദേഹത്തിന്റെ ഉദ്യമം സഫലമായെന്നു കരുതാം. കടുത്ത അഗ്നിപരീക്ഷകളും അദ്ദേഹത്തിനു നേരിടേണ്ടിവന്നു. ചിത്രമെഴുതിക്കിട്ടിയ സമ്പാദ്യം മുഴുവൻ പ്രസ്സിൽ നഷ്ടപ്പെട്ടതുകൂടാതെ വ്യക്തിപരമായും അവ അദ്ദേഹത്തെ മുറിപ്പെടുത്തി. നിരവധി ദേവീചിത്രങ്ങൾക്കു മോഡലായ സുഗന്ധ എന്ന മഹാരാഷ്ട്രക്കാരിയായ യുവതി ലോണാവാലയിലെ അദ്ദേഹത്തിന്റെ ബംഗ്ളാവിലായിരുന്നു താമസിച്ചിരുന്നത്. സ്വാഭാവികമായും ഇത് അപവാദപ്രചരണത്തിനു വഴിയിട്ടു. രവിവർമ്മയുടെ വെപ്പാട്ടിയുടെ രൂപം ദേവതമാർക്കു നൽകി എന്ന ആരോപണവുമായി പൂനയിലെ കോടതിയിൽ കേസ് എത്തി. ഇത് ചിത്രകാരനേയും സുഗന്ധയേയും മാനസികമായി ഏറെ തളർത്തി. ഒടുവിൽ കോടതിയിൽ നേടിയ അനുകൂലവിധിയുമായി മടങ്ങിയെത്തിയ രവിവർമ്മയെ കാത്തിരുന്നത് വിഷം കഴിച്ച് ആത്മഹത്യ ചെയ്ത സുഗന്ധയുടെ മൃതശരീരമാണ്. ഇത്തരം കൊടിയ പരീക്ഷകൾക്കിടയിലും അദ്ദേഹത്തിന് ആശ്വാസമായത് രാമന് ലക്ഷ്മണനെന്നപോലെ തന്റെ സന്തതസഹചാരിയായ മാറിയ ഇളയ സഹോദരൻ രാജരാജവർമ്മയാണ്. ജ്യേഷ്ഠനെപ്പോലെ അനുജനും ഒരനുഗ്രഹീത ചിത്രകാരൻ തന്നെയായിരുന്നു.

നേമം പുഷ്പരാജിന്റെ ഈ കൃതി വ്യത്യസ്തമാകുന്നത് രവിവർമ്മയുടെ ചിത്രരചനാരീതിയെക്കുറിച്ചുയർന്ന വിമർശനങ്ങളും കൂടി ഉൾക്കൊള്ളിക്കുന്നതിലൂടെയാണ്. ആഴത്തിലുള്ള പഠനം കുറവാണെന്നും ശരീരചിത്രീകരണത്തിൽ ബാഹ്യമായ സൗന്ദര്യസങ്കല്പങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകിയെന്നുമാണ് അവയിൽ പ്രധാനപ്പെട്ടവ. ഡാവിഞ്ചിയും മറ്റും നടത്തിയതുപോലുള്ള ഗഹനമായ ശരീരശാസ്ത്രപഠനം രവിവർമ്മ നടത്തിയിട്ടില്ലെന്നത് സത്യമാണ്. അനേകം ചിത്രങ്ങളിലെ സ്ത്രീരൂപങ്ങൾക്ക് ഒരേ മുഖം വരുന്നതും ശകുന്തള, ദമയന്തി എന്നീ നായികമാരുടെ പ്രായം കൂടുതലായി കാണപ്പെടുന്നതും അദ്ദേഹം ആശ്രയിച്ച മോഡലുകളുടെ ആകാരസവിശേഷതകൾ കൊണ്ടാകാം. പക്ഷേ അവയെ തീർത്തും നിർവീര്യമാക്കി കഥാപാത്രത്തിനോട് വിളക്കിച്ചേർക്കുന്നതിൽ പൂർണ്ണവിജയം നേടാനായില്ല എന്ന ആരോപണം ശക്തമായി നിലകൊള്ളുന്നു. എന്നാലിത് ചിത്രകാരന്റെ മാത്രം കഴിവുകേടല്ല. വേണ്ടത്ര വനിതാമാതൃകകളെ കിട്ടാത്തത് ഗുരുതരമായ ഒരു പ്രതിസന്ധിയിൽ അദ്ദേഹത്തെ എത്തിച്ചിരുന്നു. "അസാന്മാർഗികപ്രവർത്തനങ്ങൾക്ക് സന്നദ്ധരായ ലൈംഗികത്തൊഴിലാളികളെ സദാ കിട്ടാനുണ്ടെങ്കിലും പെയിന്റിങ്ങിന് വന്നിരിക്കാൻ പറഞ്ഞാൽ അവർ പോലും മടിക്കും" എന്ന രവിവർമ്മയുടെ അഭിപ്രായം ആ കാലഘട്ടത്തിലെ ഉൾവലിഞ്ഞ സ്ത്രീത്വത്തിന്റെ പ്രതീകമാണ്. അതുതന്നെയായിരിക്കണം 'രവിവർമ്മയുടെ മഹാലക്ഷ്മിയേയും സരസ്വതിയേയും കണ്ടാൽ പ്രൈമറി സ്കൂൾ അദ്ധ്യാപികമാരെ ഓർമ്മവരും' എന്ന പരിഹാസത്തിന്റെ കാതലും.

ഈ കൃതിയിൽ കാണാൻ കഴിയുന്ന മറ്റൊരു പ്രത്യേകത ഉയർന്നുവരുന്ന പ്രജകളെച്ചൊല്ലി രാജസ്ഥാനങ്ങളിൽ ഉണ്ടാകുന്ന അസൂയയാണ്. ആയില്യം തിരുനാൾ രാജാവ് രവിവർമ്മയെ വളരെയധികം പ്രോത്സാഹിപ്പിച്ചുവെങ്കിലും പിന്നീടുവന്ന വിശാഖം തിരുനാൾ അദ്ദേഹത്തിന്റെ ചിത്രശാല അടച്ചുപൂട്ടി ആ വിഖ്യാതചിത്രകാരനെ തിരുവിതാംകൂറിൽനിന്നുതന്നെ പുകച്ചുപുറത്തുചാടിച്ചു. അതിനു കാരണമായത് മദ്രാസ് ഗവർണറുമായി അദ്ദേഹത്തിനുണ്ടായിരുന്ന അടുത്ത സുഹൃദ്ബന്ധവും! ബറോഡ, മൈസൂർ എന്നീ കൊട്ടാരങ്ങളിൽ ഉന്നതസ്ഥാനം നേടുവാൻ അദ്ദേഹത്തെ സഹായിച്ചത് ഈ ബഹിഷ്കരണമാണ്. ബ്രിട്ടീഷ് സർക്കാർ 'കൈസർ-ഇ-ഹിന്ദ്' ബഹുമതി നൽകി അദ്ദേഹത്തെ ആദരിച്ചപ്പോൾ തന്റെയൊരു പ്രജ മാത്രമായ രവിവർമ്മക്ക് പേരിനുമുൻപിൽ 'രാജാ' എന്നുവെക്കാൻ അവകാശമുണ്ടോ എന്ന സംശയമാണ് 'യഥാർത്ഥ' രാജാവായ ശ്രീമൂലം തിരുനാളിനുണ്ടായത്! മുൻപ് പ്രോത്സാഹിപ്പിച്ചിരുന്ന സാഹിത്യനായകനായ കേരളവർമ്മ വലിയകോയിത്തമ്പുരാനുപോലും ഈ സ്ഥാനലബ്ധിയിൽ അസ്വസ്ഥത ഉണ്ടായി എന്ന് ഗ്രന്ഥകാരൻ രേഖപ്പെടുത്തുന്നു.

നിരവധി വർണ്ണചിത്രങ്ങളാൽ അലംകൃതമായ ഈ പുസ്തകം 'അമൂല്യം' എന്ന പദവി അർഹിക്കുന്നു.
Displaying 1 of 1 review