ഉടുപ്പുകള്‍ക്കുള്ളില്‍ നിറഞ്ഞ അസ്വസ്ഥരായ ചിത്രശലഭങ്ങളെക്കുറിച്ചും ഗിത്താറിന്റെ ഓരോ തന്ത്രികളും ഊരിയെടുത്ത് മൗനത്തിന്റെ മനോജ്ഞ സംഗീതം പകര്‍ന്നു തരുന്നതിനെക്കുറിച്ചും പട്ടാളക്കാരുടെ കവിളുകള്‍ പോലെ മിനുസമായ വഴിയോരങ്ങളെക്കുറിച്ചും ഒരാള്‍ ആകാശം പോലെയുള്ള സ്വപ്നവരികളില്‍ കവിതയെഴുതുന്നു. പ്രണയാര്‍ദ്രമായോ ആലങ്കാരികതയോടെയോ ആവാമത്. അത്ര വലിയ വാശിയൊന്നുമില്ല നിനക്കത് മനസ്സിലാകരുതെന്ന്.. എല്ലാം പിസ്കോണിയ മസ്കുവില്‍ നിന്നു വരുന്നു. അതു പിസ്കോണിയ മസ്കുവില്‍ നിലനില്ക്കുന്നു. അതു പിസ്കോണിയ മസ്കുതന്നെയാവുന്നു. കവിതയുടെ ദിശാമാറ്റം പ്രകടമാക്കുന്ന ഒരു കവിതയുടെ ഒറ്റപ്പെട്ട ദിഗ്ഭ്രമങ്ങള്‍ വരച്ചു ചേര്‍ത്ത കാലഭൂപടമാവുന്നു ഈ സമാഹാരം. പരിണാമം, റൂമാതുരത്വം, പിങ്കുനിറമുള്ള രാത്രികള്‍, പല്ലിപ്പേച്ച്, ഇരവുപകലുകള്‍ക്കിടയില്‍ ഒരാശ.. എനിങ്ങനെ.