1970-കളുടെ പകുതിയിൽ എഴുത്തിൽ സജീവമാകുകയും ഒരു വ്യാഴവട്ടക്കാലംമാത്രം അതിൽ തുടരുകയും ചെയ്ത കഥാകാരനാണ് വിക്ടർ ലീനസ്. ഇരുപതിൽത്താഴെ ചെറുകഥകൾ. അതാവട്ടെ മലയാളത്തിലെ ചെറുകഥാചരിത്രത്തിൽ എക്കാലത്തും അടയാളപ്പെടുന്നതരത്തിലുള്ള ആഴവും പരപ്പും പ്രകടിപ്പിക്കുകയും ചെയ്തു. ക്ഷണികമെങ്കിലും പ്രതിഭകൊണ്ട് ഉജ്ജ്വലമായി തെളിഞ്ഞ് മറഞ്ഞ ഒരെഴുത്തുകാരന്റെ അസാധാരണമായ പുസ്തകം.
വിക്ടർ ലീനസിനെ വീണ്ടും വായിച്ചു. എത്ര പേര് അയാളെ വായിച്ചിട്ടുണ്ട് എന്നെനിക്ക് അറിയില്ല. കുറച്ച് നാൾ മുൻപ് അന്വേഷിച്ചപ്പോൾ വിക്ടറിന്റെ കഥകൾ ഔട്ട് ഓഫ് പ്രിന്റ് ആണെന്നാണ് അറിയാൻ സാധിച്ചത്. ഒരു പക്ഷേ കഴിഞ്ഞ വർഷം DC ചെയ്തതിൽ ഏറ്റവും വലിയ കാര്യം അഭിനവകഥകൾ സീരീസിൽ വിക്ടറിന്റെ കഥകകളും ഉൾപ്പെടുത്തിയതാണെന്ന് തോന്നുന്നു.
പരിദാനം (1973), ഒരു ധീരോദാത്തനായകൻ (1973), ഒരു സമുദ്രപരിണാമം(1974), വിരുന്ന് (1975), വിട(1991), യാത്രാമൊഴി(1992) എന്നീ കഥകൾ ഒന്നിന്റെ തുടർച്ചയെന്നോണം വായിച്ചു പോകാവുന്നതാണ്. ഒരു ഡസനോളം കഥകൾ മാത്രമെ വിക്ടറിന്റേതായി നമുക്ക് ലഭിച്ചിട്ടുള്ളൂ. പക്ഷേ അവയെല്ലാം വർഷങ്ങളുടെ കയ്യടക്കം അവകാശപ്പെടാവുന്ന ഒരു എഴുത്തുകാരന്റെ ഭാഷയെ ഓർമിപ്പിക്കുന്നു. എനിക്കേറെ പരിചിതമായ കൊച്ചി നഗരത്തിന്റെ അപരിചിത ലോകത്തേക്കാണ് ഓരോ തവണയും ഈ കഥകൾ കൂട്ടിക്കൊണ്ട് പോകുന്നത്. വിക്ടറിന്റെ കഥകൾ വായിച്ച ശേഷം നിങ്ങൾക്കൊരിക്കലും ഈ നഗരത്തെ പഴയ രീതിയിൽ നോക്കിക്കാണാനാകില്ല. സാഹിത്യം സിനിമാറ്റിക് ആയി ആഘോഷിക്കപ്പെടുന്ന ഇപ്പോഴത്തെ ലൈറ്റ് റീഡിങ് ചവറുകൾക്കിടയിൽ എത്ര പേർക്ക് ഈ കഥകൾ ആസ്വദിക്കാനാകും എന്നറിയില്ല. പക്ഷേ വിക്ടറിനെ മറന്നു കളയുന്നത് മലയാള ചെറുകഥാ പ്രസ്ഥാനത്തോട് ചെയ്യുന്ന ഏറ്റവും വലിയ അനീതികളിൽ ഒന്നായിരിക്കും.