ഞാറക്കടവുഗ്രാമവും അവിടത്തെ പള്ളിമേടയും അതിനുചുറ്റുപാടുമുള്ള മനുഷ്യജീവിതങ്ങളും ഈ നോവലിൽ ചിത്രീകരിക്കപ്പെടുന്നു. നിത്യജീവിതത്തിൽ കണ്ടുമുട്ടുന്ന സാധാരണമനുഷ്യരുടെ പച്ചയായ ജീവിതം അനാവരണം ചെയ്യുന്നതോടൊപ്പം വിശ്വാസങ്ങളുടെ പേരിൽ അടിച്ചേൽപ്പിക്കുന്ന അനാചാരങ്ങൾക്കെതിരെ ചൂണ്ടുവിരലുയർത്തുന്ന എഴുത്തുകാരനെയും അനുവാചകർക്ക് ഈകൃതിയിൽ കണ്ടുമുട്ടാനാവും.
തൊട്ടപ്പൻ എന്ന ഗ്രന്ഥം ആണ് ഫ്രാൻസിസ് നൊറോണ എന്ന എഴുത്തുകാരനെ പരിചയപ്പെടുത്തുന്നത്. പിന്നീട് അദ്ദേഹത്തിന്റെ പ്രമേയങ്ങളിലെ വൈവിധ്യതയാണ് “കാണി പണിയുന്ന കസേരകൾ,” “മാസ്റ്റർ പീസ്,” “മഞ്ഞപുസ്തകം” മുതലായ ഗ്രന്ഥങ്ങളുടെ വായനകളിലേക്ക് കൊണ്ടെത്തിക്കുന്നത്. ഫ്രാൻസിസ് നൊറോണയുടെ എഴുത്തുകളിൽ അദ്ദേഹത്തിന്റെയുള്ളിലെ കനലുകളുടെ താപം അനുഭവിച്ചറിയുവാൻ വായനക്കാരന് സാധിക്കും. ഫ്രാൻസിസ് നൊറോണ എഴുതിയ ഏറ്റവും പുതിയ നോവൽ ആണ് “മുടിയറകൾ” എന്ന നോവൽ. ഏകദേശം നാനൂറിനടുത്ത് പേജുകൾ ഉള്ള ഈ പുസ്തകം ഇതിലെ കനലുകൾ ഉൾക്കൊള്ളുന്ന വായനക്കാരന് ഒട്ടും വിരസതയില്ലാതെ ഒറ്റയിരുപ്പിന് വായിക്കാനാവും എന്നതാണ് ഈ നോവലിന്റെ പ്രത്യേകത. സാഹിത്യവും വിശ്വാസവും തമ്മിൽ അന്തരമുണ്ട്. സാഹിത്യമല്ല വിശ്വാസം. എന്നാൽ മതഘടനകളിലെ പുഴുകുത്തുകളെ അനാവരണം ചെയ്തുള്ള സാഹിത്യസൃഷ്ടികൾ ഇതിനു മുൻപും മലയാളസാഹിത്യത്തിൽ ഉണ്ടായിട്ടുണ്ട്. വിശ്വാസങ്ങൾ മതഘടനകളിലെത്തുമ്പോൾ അതിനുള്ളിൽ ഉണ്ടാക്കുന്ന പുഴുകുത്തുകളെ അനാവരണം ചെയ്യുവാനുള്ള ശ്രമമാണ് ഈ നോവൽ. മതങ്ങൾക്ക് സമൂഹത്തോട് ഒരു ഉത്തരവാദിത്വമുണ്ട്. കാലത്തിന്റെ ചുവരെഴുത്തുകളെ വായിച്ച് ക്രിയാത്മകമായ പ്രതികരണങ്ങളാണ് മതങ്ങളിൽ സമൂഹം തിരയുന്നത്. ഘടനാപരമായ നിലനിൽപ്പുകളെ മാത്രം തിരയുമ്പോൾ അന്യമായിപ്പോകുന്ന മതസംവിധാനങ്ങൾ എത്തിച്ചേരുന്ന പ്രഹസനപരമായ പ്രവർത്തനരീതിയോടുള്ള കലഹമാണ് ഈ നോവൽ. ഈ നോവലിൽ മരിച്ചവരുടെ ശബ്ദത്തിൽ പല കഥാപാത്രങ്ങളോടും സംസാരിക്കുന്നത് അവരുടെ മനസാക്ഷിതന്നെയാണെന്ന് നമുക്ക് തിരിച്ചറിയാൻ സാധിക്കും. പ്രഫഷണലിസ്റ്റുകളെ തിരയുന്ന ലോകക്രമങ്ങളിൽ മതവും ഒട്ടും പിന്നലല്ല എന്ന തിരിച്ചറിവ് ഈ നോവൽ പകരുന്നുണ്ട്. ഈ പ്രൊഫഷണലിസ്റ്റുകളുടെ കുത്തൊഴുക്കിൽ തിരശീലയ്ക്ക് പിന്നിലായിപ്പോകുന്ന നിസ്വാർത്ഥ ജീവിതങ്ങളെ (പ്രവർത്തികൾ പ്രാർത്ഥനപോലെ ചെയ്യുന്ന ജീവിതങ്ങളെ) വരച്ചുകാട്ടുവാനും ഈ നോവൽ ശ്രമിക്കുന്നുണ്ട്. കാലം മതാത്മകതയ്ക്ക് വരുത്തുന്ന രൂപഭേദങ്ങളെ അവതരിപ്പിക്കുവാനുള്ള ഫ്രാൻസിസ് നൊറോണയുടെ ശ്രമങ്ങൾ ചിലയിടങ്ങളിൽ വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ജീവിതങ്ങൾക്കുള്ളിൽ കനലുകൾ കോരിയിടും എന്നതിൽ സംശയമില്ല. സങ്കുചിതകണ്ണുകളിൽ വായിക്കപ്പെടാതെ വിശാലമായ ചിന്താലോകങ്ങളിൽ ഈ നോവൽ ആനേകമാളുകളാൽ വായിക്കപ്പെടട്ടെ.