തൊഴിലിന്റെ ഭാഗമായി വിവിധ ലോകരാജ്യങ്ങളില്‍ സഞ്ചരിക്കാന്‍ ഭാഗ്യം സിദ്ധിച്ച ലേഖകന്‍ , അത്തരം യാത്രകള്‍ക്കിടയിലെ സംഭവങ്ങളേയും ഓര്‍മകളേയും കേരളീയ ചുറ്റുപാടുകളുമായി താരതമ്യം ചെയ്ത് ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന ഒരു കൃതി.
പേര് പോലെ ഇത് വെറും കഥകളല്ല. പച്ചയായ യാത്രാനുഭവങ്ങളും ജീവിതാനുഭവങ്ങളുമാണ്. മേമ്പൊടിയായി അല്പം ശുദ്ധ നർമ്മവും.
ഏകദേശം ഒന്നര വർഷം മുമ്പ് മാതൃഭൂമിയിൽ ഇദ്ദേഹം എഴുതിയ "നൂറ് വർഷം കഴിഞ്ഞെത്തിയതിന്റെ പുണ്യം" എന്ന ലേഖനമാണ് എന്നെ ഒരു തുമ്മാരുകുടി ആരാധകനാക്കി മാറ്റിയത്. അമ്പതാം വയസ്സിലെ ചിന്താപരീക്ഷണം എന്ന് വിശേഷിപ്പിച്ച ആ ലേഖനത്തിന് ശേഷം മാതൃഭൂമിയിലും അദ്ദേഹത്തിന്റെ ബ്ലോഗിലും ഉള്ള പല പോസ്റ്റുകളും ഇരുന്ന് വായിച്ചു. അമ്പത്തൊന്നാം വയസ്സിലും അദ്ദേഹം ഒരു ലേഖനം എഴുതിയിരുന്നു, "ബുദ്ധനും ശങ്കരനും പിന്നെ ഞാനും" എന്ന പേരിൽ.
കാലങ്ങൾക്ക് മുമ്പ് വിശാലമനസ്കന്റെ "ഉളുമ്പത്തും കുന്ന്" എന്ന പോസ്റ്റ് എങ്ങനെയോ കിട്ടി വായിച്ചതിന് ശേഷം അങ്ങേരുടെ അതുവരെയുള്ള ബ്ലോഗ് മൊത്തം ഒറ്റയിരുപ്പിന് വായിച്ചുതീർത്തിരുന്നു. വിശാലന് ശേഷം വായിക്കാൻ ഞാൻ ഇത്രയും ആവേശം കാണിച്ചിട്ടുള്ള ഓൺലൈൻ എഴുത്തുകാരൻ ഇദ്ദേഹമാണ്.