നിരവധി അർത്ഥതലങ്ങളുള്ള ശീർഷകം പോലെ അനവധി സൂചനകൾ നൽകുന്നവയാണ് നിത്യാലക്ഷ്മിയുടെ കഥകളോരോന്നും. സത്തയിലും, വീക്ഷണകോണിലും സ്ത്രീപക്ഷത്ത് നിലകൊള്ളുന്ന കഥാകാരിയുടെ രചനാശൈലി അതിൻ്റെ മാരകമായ മൂർച്ചയിൽ പ്രയോഗിക്കപ്പെടുന്നത് പുരുഷാധിപത്യത്തിൻ്റെ പീഢനമുറികളിൽ (പ്രണയം, വിവാഹം, വീട്, കുടുംബം, കുഞ്ഞുങ്ങൾ) കുരുങ്ങിയ സ്ത്രീകളുടെ കഥകൾ പറയുമ്പോഴാണ്. സ്ത്രീയെന്ന സ്വത്വത്തിൻ്റെ സഹനസത്യങ്ങളെ ആവിഷ്കരിക്കുന്നതിൽ അനന്യമായ കഴിവുകൾ പ്രദർശിപ്പിക്കുന്നുവെങ്കിലും, നിത്യാലക്ഷ്മിയുടെ എഴുത്തിൻ്റെ സമകാലീകമാനം നിലകൊള്ളുന്നത് ഭിന്നലൈംഗികതയുടെ സങ്കീർണ്ണതയെ സധൈര്യം തുറന്നുകാട്ടുന്ന കഥകളിലാണ്. -അനിലേഷ് അനുരാഗ് ആത്മാഭിമാനം നഷ്ടപ്പെട്ട്, സ്വന്തം കുഞ്ഞുങ്ങളെയും കൊണ്ട് മരണം തേടി പോകുന്ന അമ്മമാരെ കൊലപാതകികളെന്ന് വിശേഷപ്പിക്കുന്നത് മുതൽ അച്ഛനാൽ പോലും പീഡിപ്പിക്കപ്പെടുമെന്ന ഭീതിയാൽ കഴിയുന്ന പെൺകുട്ടികൾ, ജീവിച്ചിരിക്കുന്നതിന് തേടുന്ന, നവ ലോകത്തിന്റെ പുതിയ വഴികൾ വരെയുള്ള, ചിന്തിപ്പിക്കുന്ന ഒൻപത് കഥകളുടെ ഈ പുസ്തകം ഒരിക്കലും വായനക്കാരെ നിരാശപ്പെടുത്തുകയില്ല. -പ്രശാന്ത്. എസ്. ആർ.
കുറച്ച് കാലമായി ടൈം ലൈനിൽ നിറഞ്ഞു നിന്നിരുന്ന പുസ്തകം ഈയിടെയാണ് വായിക്കാൻ സാധിച്ചത്. നിത്യാലക്ഷ്മിയുടെ ഒൻപത് കഥകളുടെ സമാഹാരമാണ് ചെതുമ്പലുകൾ എന്ന കുഞ്ഞു പുസ്തകം. ഓരോ ജീവിതത്തിലും ഒരു ടേണിങ് പോയൻ്റ് ഉണ്ടാവും അത് ഒരുപക്ഷേ അവരുടെ ജീവിതത്തിലെ വിഷമങ്ങളെ നീക്കുകയോ അല്ലെങ്കിൽ വലിയ വിഷമത്തിലേക്ക് കൊണ്ട് പോവുകയോ ചെയും. അത്തരത്തിൽ ഉള്ള കുറച്ച് കഥകൾ.
മനസ്സിനൊപ്പം എത്താൻ ശരീരത്തിൽ മാറ്റം വരുത്തിയ ട്രാൻസ് വുമണിൻ്റെ കഥയാണ് 'ചെതുമ്പലുകൾ ഇല്ലാത്ത ഞാൻ', നഷ്ട പ്രണയം പറയുന്ന 'ചുമരുകൾ', സാഹിത്യത്തെ ഒരു സ്ത്രീയായി കാണുന്ന ഡേവിഡിന്റെ കഥ പറയുന്ന ' മോചനം ', വായന കഴിഞ്ഞു മനസ്സിൽ തങ്ങി നിൽക്കുന്ന ദീപ്തിയുടെ കഥ പറയുന്ന 'സാക്ഷ്യം', ക്രൂരനായ അച്ഛൻറെ ഉപദ്രവം ഭയന്ന് ആൺകുട്ടിയുടെ തോലെടുത്തണിഞ്ഞ പെൺകുട്ടിയുടെ കഥ പറയുന്ന 'പരപ്പ് ', വളരെ വ്യത്യസ്തമായ രീതിയിൽ തിരയേയും കരയെയും അവതരിപ്പിക്കുന്ന 'തിരയും കരയും', യഥാർത്ഥ പ്രണയം എന്താണെന്ന് കാണിച്ചു തരുന്ന ' കീഴടക്കൽ', സ്ത്രീയെ ഒരു ലൈംഗിക ഉപകരണമായി മാത്രം കാണുന്ന ' ഇച്ഛേയി', പിന്നെ 'രണ്ട് കാക്കകൾ' എന്നിവയാണ് കഥകൾ.
ഭൂരിഭാഗം കഥകളും ആദ്യ വായനയിൽ ഫിക്ഷൻ ആണെന്ന് തോന്നുമെങ്കിലും ഒന്നൂടെ ഒന്നാലോചിച്ചാൽ ഇന്ന് നമുക്കിടയിൽ കാണാൻ കഴിയുന്നത് ജീവിതങ്ങൾ തന്നെയാണ് എല്ലാം. ഒരു ചെറിയ വേദനയോടുകൂടി മാത്രമേ ഓരോ കഥയും പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂ.